നമ്മുടെ ‘ഭൂമിമലയാളത്തിലെ’ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മാറ്റങ്ങളിലെല്ലാം കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം നിർണായകമായ സ്വാധീനം ചെലുത്തിയ ദീപികയെ കേരളത്തിന്റെ ചരിത്രകഥയിൽനിന്ന് ആർക്കും മാറ്റിനിർത്താനാവുമെന്നു തോന്നുന്നില്ല.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ മണൽപ്പരപ്പിലും ദീപികയുടെ പാദമുദ്രകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ഉണ്ടായ ‘വിമോചന സമര’ത്തിന്റെ പിന്നിലെ പ്രധാന ചാലകശക്തികളിലൊന്നു ദീപികയായിരുന്നുവെന്നതും ചരിത്രം. ഇപ്പോൾ രാജ്യത്തു നടക്കുന്ന സംഘടിത ‘ഗാന്ധിനിന്ദ’യ്ക്കെതിരേ ശബ്ദമുയർത്തിയ മുഖ്യധാരാ മാധ്യമങ്ങളുടെ മുൻനിരയിലും ദീപികയുടെ ശക്തമായ സ്വരമുണ്ടായിരുന്നുവെന്നതും മറക്കാൻ കാലമായിട്ടില്ലല്ലോ?
എന്റെ ജീവിതത്തിലും ദീപികയുടെ മായാത്ത മുദ്രയുണ്ട്. ആബേലച്ചൻ ദീപിക ബാലസഖ്യത്തിന്റെ ‘കൊച്ചേട്ട’നായി വന്ന കാലത്ത് ബാലസഖ്യത്തിന്റെ ആദ്യ കേന്ദ്ര കമ്മിറ്റിയിൽ സി.പി. ഡേവിസിനും ബേബി പുന്നൂരാനും സുരേഷ് മാഞ്ഞൂരാനുമൊക്കെ ഒപ്പം പ്രവർത്തിച്ച കാലവും എസ്ബി കോളജിൽ 1958ൽ നടന്ന ക്യാമ്പും ആബേലച്ചന്റെ സംഘാടക മികവും മറക്കാവുന്നതല്ല!
ദീപിക എന്റെ ജീവിതത്തിലെ പ്രധാന പാഠപുസ്തകങ്ങളിലൊന്നായിരുന്നുവെന്നതാണ് എന്റെ ഭാഗ്യം. ആംഗല കവി പറഞ്ഞതുപോലെ “അന്നു ഞാൻ ചെറുപ്പമായിരുന്നുവെന്നത് സ്വർഗവും!”
-ഡോ. സിറിയക് തോമസ്എംജി യൂണിവേഴ്സിറ്റിമുൻ വൈസ് ചാൻസലർ,
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായുള്ള കമ്മീഷൻ മുൻ അംഗം.